ഗതകാലത്തിന്റെ പച്ചയായ ഓര്‍മ്മകളുടേയും, വരും കാലത്തിന്റെ പ്രതീക്ഷകളുടേയും ഒരു തുരുത്ത്

2014, ജൂലൈ 2

പ്രവാസിക്കിത് നാട്ടോര്‍മയുടെ നാളുകള്‍:

ഇന്ത്യയുടെ മതേതര പൈതൃകവും അതിന്റെ അടിസ്ഥാന ശിലകളും ലോകത്ത് ഇന്ന് നിലവിലുള്ള ഏതൊരു ജനാധിപത്യ വ്യവസ്ഥിതിയേയും നിയമ സംവിധാനങ്ങളേയും അതിജയിച്ച് നില്ക്കാവുന്ന രൂപത്തിൽ കുറ്റമറ്റതും അതുല്യവുമാണ്. മത ന്യൂനപക്ഷങ്ങൾക്കും മുഖ്യധാരയിൽ നിന്നും പാർശ്വവത്കരിക്കപ്പെട്ട മുഴുവൻ ജനവിഭാഗങ്ങൾക്കും സമ്പൂർണ സുരക്ഷയും സ്വൈര്യജീവിതവും ഉറപ്പ് വരുത്തുന ഒരു ഭരണഘടനയും നിയമവ്യവസ്ഥയുമാണ് നമ്മുടെ രാജ്യത്തിന്റെ കരുത്തും ശക്തിയും വിളിച്ചറിയിക്കുന്നത്. കഴിഞ്ഞ ആറര പതിറ്റാണ്ട് കാലമായി ലോകത്തിന് മുന്നിൽ ഇന്ത്യ തലയുയർത്തി പിടിച്ചു നില്ക്കുന്നത് ജാതിമത ചിന്തകൾക്ക് അതീതമായി സാമൂഹ്യ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്ന ഈ മതേതര ചട്ടക്കൂടിന്റെ കൂടി പിൻബലത്തിലാണ്.
എന്നാല്‍ ഇത്തരം മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ തന്നെ തങ്ങളുടെ നാട്ടില്‍ തങ്ങള്‍ക്ക് ജീവിക്കാനുതകുന്ന സാമ്പത്തികമായ തലങ്ങള്‍ ഇല്ല്യാതാകുന്ന സാഹചര്യങ്ങളിലാണ്‌, നമ്മളെപോലുള്ളവര്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ക്കായി, അല്ലെങ്കില്‍ ശോഭനമായ ഒരു ഭാവിക്കുവേണ്ടി പ്രവാസിയായി ജീവിക്കേണ്ടിവരുന്നത്.

പ്രവാസം അതിന്റെ ശക്തവും അനാദ്യശ്യവുമായ ഹസ്തങ്ങളാല്‍ കേരളീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളില് ശക്തമായ സ്വാധീനം ചെലുത്തുന്നുണ്ട് എന്നത് ഒരാൾക്കും വിസ്മരിക്കാൻ കഴിയില്ല.
സുന്ദരമായ നാളെയുടെ ദിനരാത്രങ്ങളെ മനസ്സില് താലോലിച്ച് അതീജീവനത്തിന്റെ തീക്ഷ്ണമായ കനൽപഥങ്ങൾ താണ്ടി ചടുലമായ യൗവ്വനം തീർക്കുന്നവരാണ് ഓരോ പ്രവാസികളും. കേരളത്തിലെ യൗവ്വനം  മഹാപങ്ക് പ്രവാസത്തിന്റെ രുചി നുകര്ന്നവരാണ്. പ്രവാസത്തിന്റെ എരിയുന്ന കനലുകളില് നിന്നും ചിലര് ലക്ഷ്യം നേടുമ്പോള് മറ്റു ചിലര് കനലുകളായ്ത്തന്നെ എരിഞ്ഞില്ലാതെയാകുന്നു.
നമ്മുടെ നാടിന്റെ ബഹുമുഖമായ പുരോഗതിക്കും അഭിവൃദിക്കും പ്രവാസി സമൂഹം ചെയ്ത മഹിതമായ സേവനങ്ങൾ പക്ഷേ ഇന്ന് പലരും വിലമതിക്കാൻ വിമുഖത കാണിക്കുകയും, പ്രവാസികള്ക്ക് അവരുടെ അവകാശങ്ങള്തന്നെ നിഷേധമായി മാറുകയും ചെയ്യുന്ന സാമൂഹികക്രമം സംജാതമായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു സംവിധാനത്തിലാണ് നാം ജീവിതം തള്ളിനീക്കുന്നത്. പ്രവാസത്തിലേക്ക് പറിച്ചെറിയപ്പെടുന്ന ഓരോ പ്രവാസികളും സാമ്പത്തികമായ ഉന്നമനവും സാമൂഹികമായ ഒരു നല്ല നാളെകളേയും സ്വപ്നം കണ്ടാണ് തന്റെ വേരുകള് പറിച്ചിനടാന് തയ്യാറകുന്നത്.

പ്രവാസി മലയാളിയുടെ സ്മരണകളില് നാട്ടില് താന് അനുഭവിച്ച ഭൂതകാലത്തെ നോമ്പും ചീരണിയും തറവീഹ് നമസ്കാരവും രാപ്രസംഗങ്ങളും നാട്ടിന്പുറത്തെ ചെറിയ ചെറിയ സേവനകൂട്ടായ്മകളും ഇരമ്പിയെത്തും. നോമ്പുകാലമാകട്ടെ, സക്കാത്തിന്റെയും ഉദാരതയുടെയും സാമൂഹിക പ്രവര്ത്തനങ്ങളുടെയും കാലമാണ്. മറ്റൊരര്ത്ഥത്തില് പറഞ്ഞാല് ഗള്ഫുമലയാളിയെ നോമ്പ് നാടിന്റെ ഓര്മ്മകളിലേക്ക് തൊട്ടുവിളിക്കുകയാണ്. പാവപ്പെട്ട പെണ്കുട്ടികളെ കെട്ടിച്ചയയ്ക്കാന്, അനാഥാലയങ്ങളുടെ നടത്തിപ്പിനുള്ള പണം സ്വരൂപിക്കാന്, വീടില്ലാത്തവര്ക്ക് വീടുപണിയിച്ചു കൊടുക്കാന്, പള്ളി പണിയാന്... ഇങ്ങനെ ചെറിയ ചെറിയ സംഖ്യകള് സ്വരൂപിച്ച് നാട്ടിലെ കൂട്ടായ്മയിലേക്ക് വകയിരുത്തുകയായി. ഇതില്നിന്ന് ഒഴിഞ്ഞുനില്ക്കുന്നവര് വളരെ കുറച്ചുമാത്രം. നീണ്ട കാലം പ്രവാസിയായിരുന്ന എനിക്കു തോന്നിയിട്ടുള്ളത് ഗള്ഫിലെ നോമ്പുകാലം നാട്ടിലേതിനെക്കാള് എത്രയോ വര്ണോജ്വലമാണ് എന്നാണ്. അവരുടെ ജീവിതത്തില് സര്വ്വത്ര മാറ്റങ്ങളാണു നാം കാണുക. ശരിക്കും നാട്ടോര്മ്മയുടെ നാളുകള് തന്നെയാണവ. ഉംറയ്ക്കുള്ള തിരക്കും ഏറുന്നത് ഈ കാലത്തുതന്നെ.

മനുഷ്യര്ക്ക് സന്മാര്ഗമായും സത്യാസത്യ വിവേചകമായും വിശുദ്ധ ഖുര്ആന് അല്ലാഹു സമ്മാനിച്ച മാസമാണ് റമദാന്. നന്മകള്ക്ക് പലഇരട്ടി പ്രതിഫലവും ലഭിക്കുന്ന മഹത്തായ മാസമാണ് നമ്മുടെ മേല് തണലിടുന്നത്. നബി(സ) റമദാന് സമാഗതമാവുന്ന അവസരത്തില്, അതിന്റെ അനുഗ്രഹങ്ങള് ലഭ്യമാവുന്നതിന് ശരീരത്തെയും മനസ്സിനെയും പാകപ്പെടുത്താന് ശിഷ്യന്മാരെ ഉപദേശിക്കുമായിരുന്നു. പുണ്യങ്ങള് ചെയ്യുന്നതിലും റമദാന്റെ ഗുണഫലങ്ങള് നേടിയെടുക്കുന്നതിലും മത്സരിച്ച് മുന്നേറേണ്ട വിലപ്പെട്ട ദിനരാത്രങ്ങളാണ് വന്നെത്തുന്നത്.

നശ്വരമായ ഐഹികജീവിതത്തോടുള്ള കൊതിമൂലം മണ്ണില് മുഖംകുത്തി നടക്കേണ്ട ഗതികേടിലാണ് ഭോഗതൃഷ്ണ പുതിയ ലോകത്തിലെ മനുഷ്യനെ കൊണ്ടെത്തിച്ചിരിക്കുന്നത്. മനുഷ്യരാശി അല്ലാഹുവിലേക്കാണ് മുഖം തിരിക്കേണ്ടത് എന്ന സന്ദേശമാണ് ഖുര്ആന് മുന്നോട്ടു വെക്കുന്നത്. "ലോക രക്ഷിതാവായ അല്ലാഹുവിന് ഞാനിതാ മുഖം തിരിച്ചിരിക്കുന്നു'' എന്ന ഖുര്ആന് വാക്യം എല്ലാ നമസ്കാരങ്ങളിലും ഏറ്റുപറയുന്ന സത്യവിശ്വാസികള്ക്ക് അത് ജീവിതം കൊണ്ട് അന്വര്ഥമാക്കാനുള്ള അവസരമാണ് റമദാന്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ